Garbage dumping and burning: Action taken on 2820 WhatsApp complaints

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 2820 വാട്‌സാപ്പ് പരാതികളിൽ നടപടി

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച വാട്‌സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320/- രൂപ പിഴചുമത്തി. 8,92,840 രൂപ ഇതുവരെ ഈടാക്കുകയും ചെയ്തു.

മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 വാട്‌സാപ്പ് നമ്പർ ആരംഭിച്ചത്. നമ്പർ നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും 4818 പരാതികൾ ലഭിച്ചു. തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുള്ള പരാതികളിന്മേലാണ് നടപടി സ്വീകരിച്ചത്. പിഴയ്ക്കു പുറമേ, നിയമലംഘനം നടത്തിയ 11 പേരുടെമേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്.

നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാക്കും. ഇതുവരെ ഇത്തരത്തിൽ 28,500 രൂപ പ്രഖ്യാപിക്കുകയും 18,000 രൂപ വിതരണം ചെയ്യുകയും ചെയ്തു.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളിൽ വ്യക്തികളെയോ വാഹന നമ്പറോ തിരിച്ചറിയാൻ കഴിയുംവിധം ഫോട്ടോ/വീഡിയോ പകർത്തി 9446700800 വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.