അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ സന്തുലിതമായ പുരോഗതി അടുത്ത 25 വർഷത്തേക്ക് എന്തായിരിക്കണം എന്നത് സമഗ്രതയിൽ കണ്ടുകൊണ്ടുള്ള വ്യക്തമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് കേരള നഗര നയ കമ്മിഷൻ ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയ ഇടക്കാല റിപോർട്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരമൊരു റിപോർട്ട് തയ്യാറാക്കുന്നത്. ബെൽഫസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. സതീഷ് കുമാർ അദ്ധ്യക്ഷനായ കമ്മിഷൻ ദേശീയ അന്തർദേശീയ തലത്തിൽ പ്രാഗൽഭ്യമുള്ള വിദഗ്ദ്ധരടങ്ങുന്ന ഒന്നാണ്. കമ്മിഷൻ റിപോർട്ടിലെ നിർദേശങ്ങൾ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
നഗരം എവിടെ തുടങ്ങുന്നുവെന്നോ ഗ്രാമം എവിടെ അവസാനിക്കുന്നു എന്നോ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ കേരളം മുഴുവൻ ഒരു നഗരമായി വികസിക്കുന്ന ഒരു പ്രവണത കമ്മിഷൻ സ്ഥിരീകരിക്കുന്നു. പശ്ചിമഘട്ടത്തിന് നേരെ കിഴക്കോട്ടും ഉത്തര മലബാറിലേക്ക് വടക്കോട്ടും പുതിയ നഗര ക്ലുസ്റ്ററുകൾ രൂപപ്പെടുന്ന വിധത്തിലാണ് ഈ മാറ്റം സംഭവിക്കുന്നതെന്ന് 2050 വരെയുള്ള വികസനത്തിന്റെ സ്ഥലപരമായ ( Spatial) പ്രവണതകൾ വിലയിരുത്തി കൊണ്ട് കമ്മിഷൻ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള ഒരു മാറ്റം സംഭവിക്കുന്നത് കലാവസ്ഥാ വ്യതിയാനം കൊണ്ട് കേരളം പാരിസ്ഥിതികമായി ദുർബലമായി തീരുന്ന സാഹചര്യത്തിൽ കൂടെയാണെന്ന് കമ്മിഷൻ ശരിയായി വിലയിരുത്തുന്നു. ഇത് നേരിടുന്നതിന് സമഗ്രമായ ആസൂത്രണത്തെ (Integral Planning) സഹായിക്കുന്ന ഒട്ടേറെ നിർദേശങ്ങൾ കമ്മിഷൻ മുന്നോട്ട് വച്ചിട്ടുണ്ട്. നഗരവൽക്കരണത്തെ സമഗ്രതയിൽ കണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ജനകീയ സംവിധാനങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും അഭിമുഖീകരിക്കാൻ കഴിയുള്ളൂ എന്നു കമ്മിഷൻ വിലയിരുത്തുന്നു. മനുഷ്യാഭിമുഖ്യത്തോടെ തദ്ദേശ സ്ഥാപങ്ങളെ കേന്ദ്രീകരിച്ച് ഒരു നഗരവൽക്കരണ നയം രൂപീകരിക്കുന്ന പ്രവർത്തനം ലോകത്ത് തന്നെ അപൂർവമായ ഒന്നാണെന്ന് കമ്മിഷൻ അഭിപ്രായപ്പെടുന്നു.
ഇതോടൊപ്പം സംസ്ഥനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മുറിച്ച് കടക്കാൻ കഴിയുന്ന തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തികളാക്കുന്നതിനും നഗര ധനകാര്യ മേഖല കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനുമുള്ള വ്യക്തമായ നിർദേശങ്ങൾ കമ്മിഷൻ മുന്നോട്ട് വയ്ക്കുന്നു.
താഴെ പറയുന്ന 10 വിഷയ മേഖലകളെ അധികരിച്ച് നടത്തിയ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും ശാസ്ത്രീയമായ ഡാറ്റാ വിശകലനത്തിലൂടെയുമാണ് കമ്മിഷൻ നിഗമനങ്ങളിലും ശുപാർശകളിലും എത്തിച്ചേർന്നിട്ടുള്ളത്.
1. നഗരവൽക്കരണം, സ്ഥലപരാസൂത്രണം, സ്ഥല അടിസ്ഥാന രൂപകൽപ്പനാ തന്ത്രങ്ങൾ (Urbanisation, Spatial Planning and Place-based Design Strategies).
2. ജനങ്ങൾ, സംസ്കാരം, പൈതൃകം (People, Culture& Heritage)
3. ഭവനയോഗ്യമായ വാസസ്ഥലവും നിർമ്മിത പരിസ്ഥിതിയും (Habitat & Built Environment)
4. സുസ്ഥിര അടിസ്ഥാന സൗകര്യവും അടിസ്ഥാന സേവനങ്ങളും (Sustainable Infrastructure and Basic Services)
5. കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശങ്ങൾ (Climate resilient Places)
6. വളർച്ചാ ചാലകങ്ങൾ (Growth Drivers)
7. നഗര സമ്പദ് വ്യവസ്ഥയും പ്രാദേശിക സാമ്പത്തിക വികസനവും (Urban Economy and Local Economic Development)
8. ആരോഗ്യവും ക്ഷേമവും Health &Well-being)
9. നവീനവും സുസ്ഥിരവുമായ നഗര ധനസഹായം (Innovative &Sustainable Urban Financing)
10. കൂട്ടായ്മയിലൂടെയുള്ള പ്രാദേശിക സ്വയം ഭരണം (Collective Local Self -Governance)
ഇടക്കാല റിപോർട്ടിലെ പ്രധാന ശുപാർശകൾ
ഉടൻ ചെയ്യേണ്ടുന്നതും, ഹ്രസ്വ കാലത്ത് ചെയ്യേണ്ടതും ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ കാര്യങ്ങളാണ് കമ്മിഷൻ ശുപാർശകളായി സമർപ്പിച്ചിട്ടുള്ളത്. ഇടക്കാല റിപോർട്ടിൻമേലുള്ള സർക്കാരിന്റെ അഭിപ്രായങ്ങൾ കൂടെ പരിഗണിച്ച് അന്തിമ റിപോർട്ട് സമഗ്രമാക്കുന്നതിനുള്ള നിർദേശം കമ്മിഷന് നല്കിയിട്ടുണ്ട്. ബഹു. ധന, വ്യ്വസായ, റവന്യൂ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും ഇന്നലെ കമ്മിഷൻ ചർച്ച നടത്തിയിരുന്നു.
1. നഗര ഭരണത്തിലെ പ്രൊഫെഷണലൈസേഷൻ ( സിറ്റി മാനേജ്മെന്റ് സിസ്റ്റം)
2. പദ്ധതികളുടെ കാര്യക്ഷമമായ ധനകാര്യ മാനേജ്മെൻറ് ഉറപ്പ് വരുത്തുന്നതിന് പ്രത്യേകമായ പദ്ധതി രൂപീകരണ ടീം.
3. കൊച്ചി, തിരുവനന്തപൂരം, കോഴിക്കോട് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാനിങ് കമ്മിറ്റി. അടുത്ത പത്തു വർഷത്തിനുള്ളിൽ കൊല്ലം, തൃശ്ശൂർ, കണ്ണൂർ എന്നീ നഗരങ്ങളിലും.
4. നഗരങ്ങളിൽ സംരംഭക വികസന കൌൺസിൽ ( Business Development Council )
5. യുവതയ്ക് 25% സംവരണം
6. സംരംഭങ്ങളെയും സാങ്കേതിക- വിദ്യാഭ്യാസ സ്ഥപനങ്ങളെയും ബന്ധപ്പെടുത്തുന്നതിന് ജില്ലാ തല മാപ്പിങ്
7. മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ പ്രത്യേക പ്രൊജെക്ടുകൾ നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ്സ് വെഹിക്കിൾ.
8. നവകേരളം സ്ഥലപരാസൂത്രണ ഫ്രെയിംവർക്ക്. എല്ലാ നഗരസഭകളിലും സംയുക്ത ആസൂത്രണ കമ്മിറ്റി
9. സെൻസസ് നഗരങ്ങളിൽ നിന്നും സ്റ്റാറ്റ്യൂറ്ററി നഗരങ്ങളിലേക്കുള്ള മാറ്റം
10. കിലയിലൂടെ കോഴികോട് NIT, CUSAT തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ കണ്ണിചേർത്ത് സമഗ്ര വിവര വിശകലനം സാധ്യമാക്കുന്നതിനും നഗര ഭരണത്തെ സഹായിക്കുന്നതിനും എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങൾ ( Urban Observatory Units )
11. ഉന്നത നിലവാരമുള്ള സ്ഥല വികസന പദ്ധതികൾ
12. താങ്ങാനുള്ള ഭൂമിയുടെ ശേഷി പരിഗണിച്ചു വ്യത്യസ്തങ്ങളായ FSI ( Floor Space Index )
13. സംസ്ഥാനത്തെ മുഴുവൻ പൈതൃക കേന്ദ്രങളുടെയും പരിസ്ഥിതികമായി പ്രത്യേകതയുള്ള സ്ഥലങ്ങളെയും പ്രത്യേകമായി ലിസ്റ്റ് ചെയ്യൽ
14. പലവിധ അപകട പ്രവചനങ്ങൾ നടത്താൻ കഴിയുന്ന നിലവിലുള്ള സ്മാർട്ട് കാലാവസ്ഥ മുന്നറിപ്പ് സംവിധാനം ശക്തിപ്പെടുത്തൽ
15. എല്ലാ നഗരങ്ങളുടെയും LiDar, GPR മാപ്പിങ്. നഗര ക്ലുസ്റ്ററുകളുടെ ഭൌമ സർവേ
16. കലാവസ്ഥാ സൌഹൃദ അടിസ്ഥാന സൌകര്യ വികസന നിക്ഷേപം വർദ്ധിപ്പിക്കൽ. ധനകാര്യ മുൻകരുതൽ നടപടികൾ
17. വരൾച്ചാ മേഖലയിൽ സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കൽ
18. അതീവ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ തല്ക്കാലിക flood barriers സ്ഥാപിക്കൽ
19. തൽസ്മയ വെള്ളപ്പൊക്ക സൂചനാ മാപിനികൾ സ്ഥാപിക്കൽ
20. പശ്ചിമ ഘട്ട സംരക്ഷണത്തിന് അഞ്ചു സംസ്ഥാനങ്ങൾ ചേർന്നുകൊണ്ടുള്ള സംയുക്ത പരിപാടികൾ
21. നാൽ ച ക്ര വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതോടൊപ്പം decarbaonise ചെയ്യുന്നതിനുള്ള സമീപനവും നടപടികളും
22. കോർപ്പറേഷനുകളിൽ മാൻഡേറ്ററി കാർബൺ ഓഡിറ്റ് സംവിധാനം സജ്ജമാക്കലും ഹരിത ചാക്രിക സമ്പദ്വ്യ്വസ്ഥയുടെ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള സംവിധാനം
23. നഗരങ്ങളിലെ വാഹനങ്ങൾക്ക് വാർഷിക ഹരിത ഫീസും വാങ്ങുമ്പോൾ ഒറ്റത്തവണ ഫീസും.
24. എൽഇഡി പദ്ധതികൾ തയ്യാറാക്കുന്നതിനായി നഗര തദ്ദേശസ്ഥാപനങ്ങൾക്ക് അധിരാകം നൽകുക.
25. എല്ലാ ജില്ലകളിലും ബിസിനസ് ഡെവലപ്മെന്റ് കൗൺസിലുകൾ സ്ഥാപിക്കുക.
26. നഗര തദ്ദേശസ്ഥാപനങ്ങൾക്കായി ഇന്റഗ്രേറ്റഡ് ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റങ്ങൾ തയ്യാറാക്കുക.
27. പ്രദേശത്തെ കോളേജുകളും നൈപുണ്യവികസന സ്ഥാപനങ്ങളുമായി സഹകരണം സൃഷ്ടിക്കുക.
28. ഉന്നതനൈപുണ്യമുള്ള പ്രൊഫഷണലുകളെ, ജിയോസ്പേഷ്യൽ ഡേറ്റ സയന്റിസ്റ്റുകൾ, പരിസ്ഥിതി ആസൂത്രകർ ഉൾപ്പെടെ, കൂട്ടിയോജിപ്പിക്കുന്നതിനായി ഒരു ഗ്യാൻശ്രീ പ്രൊഫഷണൽ ചട്ടക്കൂടിനായുള്ള പ്രൊപ്പോസൽ.
29. നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി കേരള മുനിസിപ്പൽ ആക്ടിന്റെ 299, 300 സെക്ഷനുകൾ, കേരള ലോൺ ആക്ട് എന്നിവ ഭേദഗതി ചെയ്യുക.
30. ഇവന്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാനനയം രൂപവൽക്കരിക്കുക.
31. വിഭവശേഷി അധിഷ്ഠിതമാക്കി എല്ലാ ജില്ലകളിലും പ്രാദേശിക പ്രത്യേക സാമ്പത്തിക മേഖലകൾ കണ്ടെത്തുക.
32. സമൂഹാധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങൾ വഴിയുള്ള ഫണ്ടിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തന്ത്രങ്ങൾ.
33. മാസ്റ്റർ, ലോക്കൽ ഏര്യ പ്ളാനിങ്ങുമായി തെരുവുകച്ചവട ബൈലാകൾ ഉൾച്ചേർക്കുക.
34. അർബൻ റീജനറേഷനായി ബ്രൗൺഫീൽഡ് ഏര്യകൾ വികസിപ്പിക്കൽ
35. എൽഎസ്ജിഡിഐ-എൽഇഡി അതോറിറ്റി./ കൗൺസിലും എൽഎസ്ജിഡി -എൽഇഡി ഫണ്ടും സ്ഥാപിക്കൽ ആരംഭിക്കുക
36. ആറ് കോർപ്പറേഷനിലും ക്രെഡിറ്റ് റേറ്റിങ്ങ് പുതുക്കുക.
37. റിയൽ എസ്റ്റേറ്റ് വികസനത്തിനായി ഒരു നയ ഉപകരണമെന്ന നിലിയിൽ ലാൻഡ്് പൂളിങ്ങ് ഉപയോഗപ്പെടുത്തൽ.
38. തനതു വരുമാനം 25-30 ശതമാനത്തിൽനിന്ന് 70 ശതമാനവും വസ്തു നികുതി (property tax) പിരിവ് 50ൽ നിന്ന് 90 ശതമാനവും ആയി വർധിപ്പിക്കുക.
39. ജിഐ അധിഷ്ഠിത ലാൻഡ് ഇൻവെന്റ്റിയും പ്രോപ്പർട്ടി ട്രാക്കിങ്ങും സൃഷ്ടിക്കൽ.
40. പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി കേരള മുനിസിപ്പൽ ബോണ്ടുകൾ അവതരിപ്പിക്കുക.
41. ആസൂത്രണത്തിൽ നഗര രൂപകല്പന തത്വങ്ങൾ രൂപപ്പെടുത്തുന്നതിനായി ഭൂമി/ ജലം എന്നിവയെ പ്രാഥമിക മാനദണ്ഡങ്ങളായി സ്വീകരിക്കുക.
42. നഗര അടിസ്ഥാനസൗകര്യം (ഭൗതികവും സാമൂഹികവും)
43. പൊതു സൗകര്യങ്ങളും പൊതുഗതാഗതവും സാർവത്രികമായി ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നയം രൂപവൽക്കരിക്കുക.
44. നഗരതലത്തിലും വാർഡ് തലങ്ങളിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സൗഹൃദ നഗരങ്ങളും അയൽപ്പക്ക പദ്ധതികളും ( തെരുവുകൾ, ഇടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം പോലുള്ള പൊതുഉപയോഗ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പൊതു ഇടങ്ങൾക്കായുള്ള വിശദമായ പ്ലാനുകൾ രൂപീകരിക്കുന്നതിനായിനിലവിലുള്ളതും പുതിയതുമായ അയൽപക്കങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രൊഫഷണൽ നഗര ആസൂത്രകരും കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണ ശ്രമമാണ് അയൽപക്ക പദ്ധതി) രൂപപ്പെടുത്തണം
45. വയോജനങ്ങളെയും സാംക്രമികേതര രോഗങ്ങളുള്ളവരെയും പരിഗണിച്ചുകൊണ്ട് സമഗ്രമായ പരിചരണ സംവിധാനം രൂപപ്പെടുത്തുക
46. അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും നഗര നിക്ഷേപ പദ്ധതി വികസിപ്പിക്കുന്നതിനും മാസ്റ്റർ പ്ലാനുമായി അതിനെ ബന്ധപ്പെടുത്തുക
47. ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പിന്തുണ
48. വാണിജ്യപരമായി വിജയ സാധ്യതയുള്ള അടിസ്ഥാന സൗകര്യപദ്ധതികൾ വികസിപ്പിക്കുക
എല്ലാ രാഷ്ട്രീയ പാർട്ടികളുമായും, ജനപ്രതിനിധികളുമായും വിവിധ വകുപ്പുകളുമായും സ്റ്റേക്ക് ഹോൾഡർമാരുമായും നിർദേശങ്ങൾ സംബന്ധിച്ച തുടർചർച്ചകൾ നടത്തും.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേരളത്തിൽ നഗര നയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കണക്കുകൾ പ്രകാരം സെൻസസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90ശതമാനം പ്രദേശങ്ങളും നഗരവൽക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗരനയം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് 2023 ഡിസംബറിൽ നഗര നയ കമ്മീഷൻ രൂപീകരിച്ചു.
യു എൻ ഹാബിറ്റാറ്റ്, യൂനിസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ് ( CEPT), അർബൻ ഇക്കോണമി ഫോറം, ജി ഐ ഇസഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, നിംഹാൻസ്, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ- ഡൽഹി, ഭോപ്പാൽ, വിജയവാഡ, എൻ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, , ജാമിയ മിലിയ ഇസ്ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷൻ എയിഡ് , പാർട്ടിസിപ്പേഷൻ റിസർച്ച് ഇൻ ഏഷ്യ , ജനാഗ്രഹ, ബെംഗളുരു,ഐ ഡി എഫ് സി ഫൗണ്ടേഷൻ, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സർവകലാശാല, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കില, എന്നിവരാണ് കമ്മിഷനു വേണ്ടി പഠനം നടത്തിയത്.
എൽ എസ് ജി ഡിക്ക് പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോർഡ്, ജലവിഭവവകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്മെൻറ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിർമ്മാണം തുടങ്ങി വിവിധ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
സി ഐ ഐ, കേരള, ക്രെഡായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ച്ചർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനിങ്, ബിൽഡേഴ്സ് അസോസിയേഷൻ, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി. ഗവേഷണ, സർക്കാർ, വ്യവസായ, ബിസിനസ് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുമായും സംഘടനകൾക്കും പുറമേ വിദഗ്ധരുമായും ചർച്ചകൾ നടത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലുള്ള പങ്കാളികളുമായും പ്രതിനിധികളുമായും കമ്മീഷൻ ആശയ വിനിമയം നടത്തി.
ഈ പഠനങ്ങളും റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച കിലയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിഷയങ്ങൾ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീർഘവും കാര്യമാത്രപ്രസക്തവുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്.
കമ്മിഷൻ അംഗങ്ങൾ
● ഡോ. എം. സതീഷ് കുമാർ, സീനിയർ അസോസിയേറ്റ് പ്രൊഫസറും ക്യൂൻസ് ഇന്ത്യ അക്കാദമി ഡയറക്ടറും,
ക്യൂൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ്, യുണൈറ്റഡ് കിംഗ്ഡം – ചെയർമാൻ
● അഡ്വ. എം.അനിൽകുമാർ, മേയർ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ- കോ-ചെയർ
● ഡോ. ഇ. നാരായണൻ, കൺസൾട്ടൻറ്- ലോകബാങ്ക് , എഡിബി – കോ-ചെയർ
● ഡോ. ഷർമിള മേരി ജോസഫ്, ഐ എ എസ് , പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് ( LSGD), കേരള സർക്കാർ – മെമ്പർ സെക്രട്ടറി
● പ്രൊഫ. ഡോ. ജാനകി നായർ, റിട്ട. പ്രൊഫസർ, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി – അംഗം
● ശ്രീ. എം.കൃഷ്ണദാസ്, ചെയർമാൻ, നഗരസഭാ ചെയർമാന്മാരുടെ ചേംബർ – അംഗം
● ശ്രീ വി. സുരേഷ്, മുൻ സിഎംഡി, ഹഡ്കോ – അംഗം
● പ്രൊഫ. ഡോ. വൈ. വി.എൻ. കൃഷ്ണ മൂർത്തി, മുൻ രജിസ്ട്രാർ,ഐ ഐ എസ് ടി, തിരുവനന്തപുരം- അംഗം
● പ്രൊഫ. ഡോ. കെ.എസ്. ജെയിംസ്, മുൻ ഡയറക്ടർ, ഐഐപിഎസ്, മുംബൈ – അംഗം
● പ്രൊഫ. കെ.ടി.രവീന്ദ്രൻ, അക്കാദമിക് അഡ്വൈസർ- ആർ ഐ സി എസ് സ്കൂൾ ഫോർ ബിൽറ്റ് എൻവയോൺമെൻറ്, നോയിഡ – അംഗം
● പ്രൊഫ. ഡോ. അശോക് കുമാർ, പ്രൊഫസർ, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, ന്യൂഡൽഹി – അംഗം
● ശ്രീ. ഹിതേഷ് വൈദ്യ, മുൻ ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, ന്യൂഡൽഹി – അംഗം
● ശ്രീ. ടിക്കേന്ദർ സിങ് പൻവാർ, മുൻ ഡെപ്യൂട്ടി മേയർ, ഷിംല – അംഗം