Municipal services will go digital The K Smart project will be launched on April 1, 2023 to make digital services available in all municipalities of the state.

നഗരസഭ സേവനങ്ങൾ ഡിജിറ്റലാകും

സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകും.

കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും കഴിയും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സേവനങ്ങൾ തേടി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം പൂർണമായി ഇല്ലാതാകും.

വികസന ക്ഷേമ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ നടപടികൾ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കൾക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകൾ നിർമിച്ചു നൽകുന്നതിന് നേതൃത്വം നൽകി. 300 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. 88 കോടി കേന്ദ്രവിഹിതവും ബാക്കി തുക സംസ്ഥാന സർക്കാരും നഗരസഭയും നൽകിയ വിഹിതവുമാണ്. റവന്യൂ കമ്മി ഗ്രാന്റും ജി എസ് ടി വിഹിതവും നികുതി വിഹിതവുമടക്കം കോടികൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലും ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിൽ മാത്രം കേന്ദ്ര സർക്കാർ നടപ്പിലാക്കിയപ്പോൾ രാജ്യത്താദ്യമായി നഗര മേഖലകളിൽ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. ഇന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 170000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യത്തിന് മാതൃകയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ നടത്തുന്ന നഗരസഭയും തിരുവനന്തപുരമാണ്. തൊഴിലും വരുമാനവും കണ്ടെത്തുന്നതിനാവശ്യമായ ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്നു. വ്യവസായ വകുപ്പുമായി സഹകരിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നതിലും തിരുവനന്തപുരം മികച്ച പ്രകടനം കാഴ്ചവെച്ചു. ജനകീയ വിശ്വാസ്യതയോടെ മാലിന്യ സംസ്‌കരണത്തിൽ പുതു ചരിത്രമാണ് നഗരസഭ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരക്കണക്കിന് ജനങ്ങളെത്തുന്ന സ്ഥലത്ത് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുകയാണ്. സംസ്‌കരിക്കാത്ത മാലിന്യമാണ് ഗുരുതര പ്രശ്‌നം. പ്ലാന്റ് വരുമെന്നറിയുമ്പോൾ തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കണം. മേയറുൾപ്പെടെയുള്ള ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരുമായി പ്ലാന്റ് സന്ദർശിച്ചത് സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനാണ്. ഭിന്നശേഷി സൗഹൃദ നഗരസഭയെന്ന നിലയിലും തിരുവനന്തപുരം മികവ് കാട്ടുന്നു. കക്ഷിരാഷ്ട്രീയ മൽസരങ്ങളുടെ വേദിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാറരുത്. ജനങ്ങൾക്ക് പ്രവേശനം നൽകാതെയുള്ള സമരരീതികൾ പാടില്ല. ലൈഫിനൊപ്പം മൽസ്യത്തൊഴിലാളികളടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് പാർപ്പിടം നൽകുന്ന പദ്ധതികളും സർക്കാർ തുടരുകയാണ്.