Nirapolima and Onakani projects started

നിറപ്പൊലിമ, ഓണക്കനി പദ്ധതികൾക്ക് തുടക്കം

ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു. ഇന്ന് ഉത്പാദന, വിപണന, സേവന മേഖലകളിലടക്കം പുതു ബ്രാൻഡുകൾ സൃഷ്ടിക്കാൻ കഴിയുന്നതലത്തിലേക്ക് കുടുംബശ്രീ ഉയർന്നു. ഇതിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കേരളത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായുള്ള ഓണക്കനി 2024 പദ്ധതിയും കുടുംബശ്രീ കർഷക സംഘങ്ങളുടെ പൂകൃഷി ചെയ്യുന്ന നിറപ്പൊലിമ പദ്ധതിയും. പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകൾക്ക് മാന്യമായ വരുമാന മാർഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കും. 1250 ഏക്കറിൽ 3350 വനിതകൾ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്. ഒരേക്കർ കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് റിവോൾവിങ് ഫണ്ട് ഇനത്തിൽ നൽകുന്നത്. പൂവിനായി ഏറെയും മറ്റു സംസ്ഥാനത്തെയാണ് നാം ആശ്രയിക്കുന്നത്. ഇതൊഴിവാക്കുന്നതിനും പൂവിപണിയിലൂടെ വനിതകൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് ‘നിറപ്പൊലിമ’ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

നിലവിൽ കുടുംബശ്രീയുടെ കീഴിൽ കേരളമൊട്ടാകെ 84327 കർഷക സംഘങ്ങളിലായി 3,92,682 വനിതകൾ ഇന്ന് കാർഷിക മേഖലയിൽ സജീവമാണ്. 17635 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെൻറിൽ കൂടുതൽ കൃഷി ചെയ്യുന്ന കർഷകർക്ക് ബാങ്ക് വായ്പയും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡിയും ഇൻസെന്റീവും ലഭിക്കും. 2023-24 സാമ്പത്തിക വർഷം മാത്രം 4.43 കോടി രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്‌സിഡി ഇനത്തിലും നൽകി. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളിൽ പോഷക ഉദ്യാനങ്ങളൊരുക്കാൻ കഴിഞ്ഞു. വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് 88 ബ്‌ളോക്കുകളിൽ പ്രവർത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.