തിരുവനന്തപുരം നഗരത്തിലെ മാലിന്യസംസ്കരണരംഗത്തെ വെല്ലുവിളികൾക്ക് നാല് മാസത്തിനകം ശാശ്വത പരിഹാരം
തിരുവനന്തപുരം നഗരത്തിലെ മാലിന്യസംസ്കരണരംഗത്തെ വെല്ലുവിളികൾക്ക് നാല് മാസത്തിനകം ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനായി വിപുലമായ ആക്ഷൻ പ്ലാന് രൂപം നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ചുമതല വഹിക്കും. സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആഴ്ച തോറും ആക്ഷൻ പ്ലാനിന്റെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ പങ്കെടുത്ത ഉന്നതയോഗത്തിലാണ് തീരുമാനം.
ജൈവമാലിന്യം
ബിപിസിഎല്ലിന്റെ സഹകരണത്തോടെ ജൈവമാലിന്യ സംസ്കരണത്തിന് നഗരത്തിൽ സിബിജി പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്ലാന്റ് ഒന്നര വർഷത്തിനകം പൂർത്തിയാകും. പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള രണ്ട് ബിഎസ്എഫ് പ്ലാന്റുകൾ അടിയന്തിരമായി ആരംഭിക്കും. നിലവിൽ സ്ഥാപിച്ചിട്ടുള്ള റാപ്പിഡ് കൺവേർട്ട് സിസ്റ്റത്തിന്റെ ശേഷി 50 ടണ്ണായി വർധിപ്പിക്കും. ഇതുവഴി അതിവേഗത്തിലുള്ള ജൈവമാലിന്യപരിപാലനം സാധ്യമാവും. കുന്നുകുഴിയിലെ ആധുനിക സ്ലോട്ടർ ഹൌസും അറവുമാലിന്യ സംസ്കരണ പ്ലാന്റും ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാവും. കോഴി മാലിന്യം കൃത്യമായി ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും.
ജൈവ മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികളുടെ ഫോർവേർഡ് ലിങ്കേജ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നുണ്ടോ എന്നും, ശേഖരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടോ എന്നുമാണ് നഗരസഭയും ശുചിത്വമിഷനും ചേർന്ന് പരിശോധിക്കുക.
എൻഫോഴ്സ്മെന്റ്
മാലിന്യം വലിച്ചെറിയുന്നതിന് എതിരെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മന്ത്രി നിർദേശിച്ചു. പ്രധാനപ്പെട്ട റോഡുകളിലും, ആമയിഴിഞ്ചാൻതോട് പോലെയുള്ള ജലാശയങ്ങളിലും പ്രത്യേക ശ്രദ്ധ നൽകണം. മാലിന്യം വലിച്ചെറിഞ്ഞതിന് ശിക്ഷയായി ലഭിച്ച പിഴ ഇനിയും അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കണം. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ പൊലീസിന്റെ സഹകരണത്തോടെ കർശന നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
അജൈവമാലിന്യം
പ്രാഥമിക സംഭരണ സംവിധാനമെന്ന നിലയ്ക്ക് ആവശ്യത്തിന് കണ്ടെയ്നർ എംസിഎഫുകൾ സ്ഥാപിക്കും. നിലവിൽ 20 കണ്ടെയ്നർ എംസിഎഫുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആകർഷകമായ നിലയിൽ കൂടുതൽ കണ്ടെയ്നർ എംസിഎഫുകൾ സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു. ശേഖരിച്ച അജൈവമാലിന്യം കൊണ്ടുപോകാനുള്ള വിപുലമായ ട്രാൻസ്പോർട്ടേഷൻ പ്ലാൻ തയ്യാറാക്കും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇതിനായി 100 ഇ ഓട്ടോകൾ ഹരിതകർമ്മസേനയ്ക്ക് ലഭ്യമാക്കും. ഡ്രൈവിംഗ് പരിശീലനം ഉൾപ്പെടെ ഇപ്പോൾ നൽകിവരികയാണ്. വലിയ നാല് കവേർഡ് വാഹനങ്ങളും മാലിന്യനീക്കത്തിനായി ഉടൻ സജ്ജമാവും.
വൻതോതിൽ അജൈവമാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ (ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ) നിന്ന് മാലിന്യം ശേഖരിക്കാൻ വിശദമായ മാർഗരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. അജൈവമാലിന്യം വൻതോതിൽ ഉത്പാദിപ്പിക്കുന്ന, ദിവസവും ഈ മാലിന്യം നീക്കം ചെയ്യേണ്ടിവരുന്ന സ്ഥാപനങ്ങളിൽ നിന്ന് (വലിയ സ്ഥാപനങ്ങൾ, വലിയ ഹോട്ടലുകൾ, മാളുകൾ) ദൈനംദിനം മാലിന്യം ശേഖരിക്കാൻ ക്രമീകരണമുണ്ടാക്കും. കോർപറേഷൻ നിശ്ചയിക്കുന്ന ഏജൻസിക്ക് മാലിന്യം കൈമാറണമെന്ന് നിർദേശിച്ച് വൻകിട സ്ഥാപനങ്ങൾക്ക് ഉടൻ നോട്ടീസ് നൽകും. കൃത്യമായി മാലിന്യം കൈമാറാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. ആഴ്ചയിൽ ഒരിക്കൽ മാത്രം മാലിന്യം ശേഖരിച്ച് നീക്കം ചെയ്യേണ്ട സ്ഥാപനങ്ങളിൽ നിന്ന് (ചെറിയ സ്ഥാപനങ്ങൾ) ഹരിതകർമ്മ സേന തുടർന്നും മാലിന്യം ശേഖരിക്കാനും തീരുമാനമായി.