short stay home

അഭയകേന്ദ്രമായി സ്‌നേഹിത

* ഷോര്‍ട്ട് സ്റ്റേ ഹോം
* നിയമസഹായം, കൗണ്‍സിലിംഗ്
* 24 മണിക്കൂറും ടെലിസഹായം

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയരീതിയില്‍ പിന്തുണ നല്‍കാന്‍ സഹായകമായൊരു സംവിധാനമാണ് കുടുംബശ്രീയുടെ സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്. ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമാണിത്. സുരക്ഷിതമായ സാമൂഹ്യയിടം സൃഷ്ടിക്കാനും, ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണ നല്‍കാനും സ്‌നേഹിത സഹായിക്കും. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണയും നല്‍കുന്നതുള്‍പ്പെടെ 24 മണിക്കൂര്‍ സേവനങ്ങളാണ് സ്‌നേഹിതയിലൂടെ ലഭ്യമാകുന്നത്.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സനേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് നല്‍കുന്നത്. അതിക്രമങ്ങള്‍ നേരിട്ട് സ്‌നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികപിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമസഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്‌നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനുപുറമേ നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും 24 മണിക്കൂറും ടെലികൗണ്‍സിലിങ്ങുമുണ്ട്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ എന്നിവ വഴിയാണ് അതിക്രമങ്ങള്‍ക്കിരയാകുന്നവരെ സഹായിക്കുന്നത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേഹോമില്‍ താമസിക്കാന്‍ സൗകര്യം ലഭ്യമാണ്. 2013ല്‍ മൂന്ന് ജില്ലകളിലായി ആരംഭിച്ച ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് 2017-2018 സാമ്പത്തിക വര്‍ഷത്തിലാണ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങ് പിന്തുണയും സ്‌നേഹിത ജെന്റര്‍ പ്രോഗ്രാം വഴി നടത്തിവരുന്നു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖപ്രകാരം സ്‌നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.

2017 മുതല്‍ 2022 വരെ സ്‌നേഹിതയില്‍ 33150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് കൂടുതല്‍. 20065 കേസുകള്‍ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 13085 കേസുകള്‍ സ്‌നേഹിതയില്‍ നേരിട്ടെത്തിയവയാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമ സഹായം നല്‍കിവരുന്നു. ഇക്കാലയളവില്‍ 4895 പേര്‍ക്ക് താല്‍ക്കാലിക താമസസൗകര്യവും സ്‌നേഹിത നല്‍കി. അതിക്രമത്തിനിരയായവരെ പ്രശ്‌നങ്ങളെ നേരിടാന്‍ മാനസികമായി സജ്ജരാക്കുക, സമത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കടമകളെ കുറിച്ചും അവബോധമുള്ളവരാക്കുക എന്നിവയും സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് വഴി നടത്തിവരുന്നു. പ്രാദേശികതലത്തില്‍ പരിശീലന കളരികളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും അവശ്യ സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തുകൊണ്ട് സ്‌നേഹിത 24*7 സജീവമാണ്