Party leaders in the Legislative Assembly paid a visit to Muttatha Sewage Plant

മുട്ടത്തറ സ്വീവേജ് പ്ലാൻറിൽ സന്ദർശനം നടത്തി നിയമസഭയിലെ കക്ഷിനേതാക്കൾ

മുട്ടത്തറ സ്വീവേജ് പ്ലാൻറിൽ സന്ദർശനം നടത്തി, പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി നിയമസഭയിലെ കക്ഷിനേതാക്കൾ. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പിന്റെ ക്ഷണപ്രകാരമാണ് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം കൈകാര്യം ചെയ്യുന്ന പ്ലാൻറിൽ നേതാക്കൾ സന്ദർശനം നടത്തിയത്. കക്ഷിനേതാക്കളായ മന്ത്രി കെ കൃഷ്ണൻ കുട്ടി, മന്ത്രി ആൻറണി രാജു, മന്ത്രി അഹമ്മദ് ദേവർകോവിൽ, എ പി അനിൽകുമാർ, കെ പി എ മജീദ്, ടി പി രാമകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, കെ കെ രമ, പ്രമോദ് നാരായണൻ, തോമസ് കെ തോമസ്, ജോബ് മൈക്കിൾ, കെ പി മോഹനൻ, ഇ കെ വിജയൻ എന്നിവർ സന്ദർശനത്തിനെത്തി. നേതാക്കൾ മുട്ടത്തറ പ്ലാൻറിൻറെ വിശദാംശങ്ങൾ മനസിലാക്കുകയും, സംശയങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു. കക്കൂസ് മാലിന്യമുൾപ്പെടെ സംസ്കരിക്കുന്ന മാലിന്യ പ്ലാൻറ് ജനനേതാക്കൾ ചുറ്റിക്കണ്ടു. പ്ലാൻറിലിരുന്ന് ഭക്ഷണവും കഴിച്ചാണ് നേതാക്കൾ പിരിഞ്ഞത്. മാലിന്യനിക്ഷേപകേന്ദ്രം പൂങ്കാവനമാക്കി മാറ്റിയ ഗുരുവായൂർ നഗരസഭയിലെ അനുഭവവും ചടങ്ങിൽ വിശദീകരിച്ചു. മാലിന്യ സംസ്കരണ പ്ലാൻറുകൾ ഒരുക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ അഭ്യർഥിച്ചു. ഫെബ്രുവരി 4,5,6 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ‘ജിഇഎക്സ് കേരള 23’ അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിൻറെ വിശദാംശങ്ങളും ചർച്ച ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ കക്കൂസ് മാലിന്യമുൾപ്പെടെ മുഴുവൻ ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാൻറിൽ യാതൊരു പ്രശ്നങ്ങളോ ദുർഗന്ധമോ ഇല്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ നേതാക്കളുടെ സന്ദർശനം സഹായകരമായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന മുട്ടത്തറ പ്ലാൻറിൻറെ കാര്യത്തിൽ പ്രദേശവാസികൾക്ക് ആർക്കും ആക്ഷേപമില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതാണ്. മാലിന്യ സംസ്കരണമല്ല, സംസ്കരിക്കാത്ത മാലിന്യമാണ് അപകടകരം. കേരളത്തിലെ എല്ലാ നഗരത്തിലും സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറുകളുണ്ടാകണം. ജനവാസ കേന്ദ്രത്തിൽ പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്ന മുട്ടത്തറയിലെ പ്ലാൻറ് മാതൃകയാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇത്തരം പ്ലാൻറുകൾ സ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണം. കേരളത്തിലെ പൊതുഗാർഹിക ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായി വർധിക്കുമ്പോൾ, മലിനജല സംസ്കരണ പ്ലാൻറുകൾ അനിവാര്യമാണ്. മെയ് 31നകം സംസ്ഥാനത്ത് 10 എഫ് എസ് ടി പികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.