Special Excise Enforcement Drive for Drug Crime Free Onam

ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണത്തിനായി സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ്

ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാൻ എക്സൈസ്, പോലീസ്, വനം വകുപ്പുകൾ പൊതുജന പങ്കാളിത്തത്തോടെ ആഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12ന് രാത്രി 12 മണി വരെ സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നടത്തും. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം.

പരാതികൾ / രഹസ്യ വിവരങ്ങൾ എന്നിവ ലഭിച്ചാൽ ഉടൻ ഇടപെടാൻ പാകത്തിന് ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് ഇൻസ്‌പെക്ടർമാർ ചുമതലക്കാരായിട്ടുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇതിനോടനുബന്ധിച്ച് രൂപീകരിച്ചട്ടുണ്ട്. റെയിഞ്ച്-സർക്കിൾ-സ്‌ക്വാഡ് ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരെ 2 ടീമായി തിരിച്ച് ഓരോ ടീമും ഒന്നിടവിട്ട ദിവസങ്ങളിൽ തീവ്രയജ്ഞ പരിപാടി നടത്തും. അബ്കാരി/എൻഡിപിഎസ് കുറ്റകൃത്യങ്ങളിൽ മുൻപ് ഏർപെട്ടവരെ സൂക്ഷ്മമായി നിരീക്ഷിക്കും. മദ്യം. മയക്കുമരുന്ന് കടത്ത് കേസിൽ പെട്ടവരുടെയും വ്യാജമദ്യ വിൽപ്പന നടത്തുന്നയാളുകളുടെയും പട്ടിക തയ്യാറാക്കി കർശനമായി നിരീക്ഷിക്കും.

അന്തർസംസ്ഥാന കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം പുലർത്തും. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധയോടെ മുഴുവൻ സമയ അതിർത്തി പട്രോളും വാഹനപരിശോധനയും നടത്തും. മൈനർ ചെക്ക് പോസ്റ്റുകളിലും 24 മണിക്കൂർ വാഹന പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെക്ക്‌പോസ്റ്റുകളിൽ CCTV നിരീക്ഷണവും കാര്യക്ഷമമാക്കും. കൃത്യമായി നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയുമുണ്ടാകും. ബെവ്‌കോ വഴി വിതരണം ചെയ്യാൻ സർക്കാർ പെർമിറ്റ് ഉപയോഗിച്ച് മദ്യം കൊണ്ടുവരുന്ന വാഹനങ്ങളിൽ അനധികൃതമായി മദ്യം കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചെക്ക്‌പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന ശക്തമാക്കും.

കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും ഉൾനാടൻ ജലഗതാഗത പാതകളിലും പട്രോളിംഗ് നടത്തും. വനമേഖലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജവാറ്റ്, കഞ്ചാവ് കൃഷി എന്നിവ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനുള്ള റെയ്ഡുകളാണ് നടത്തുക. അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായും പലരും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ട്രെയിനുകളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കും.

പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൻറെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിയ്ക്കും. ആലത്തൂരിലും പറളിയിലുമുള്ള ചെക്കിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കും. കള്ള് ചെത്ത് തോട്ടങ്ങളിൽ അനധികൃത പ്രവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തരം പരിശോധന നടത്തും. 6%ൽ കൂടുതൽ ഈഥെയ്ൽ ആൽക്കഹോൾ അടങ്ങിയ കള്ള് വിൽക്കുന്ന ഷാപ്പുകളിൽ പ്രത്യേകം നിരീക്ഷണമുണ്ടാകും. ബാറുകളും ബിയർ പാർലറുകളും ക്ലബ്ബുകളും കള്ളുഷാപ്പുകളും അനുവദനീയമായ സമയത്ത് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതും ഉറപ്പാക്കും.

അഡീഷണൽ എക്‌സൈസ് കമ്മീഷണർ(എൻഫോഴ്‌സ്‌മെൻറ്)ക്കാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ചുമതല. എൻഫോഴ്‌സ്‌മെൻറ് നടപടികൾ ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 0471-2322825, 94471 78000 eckerala.exc@kerala.gov.in