Solid Waste Management Project: World Bank Satisfied

ഖരമാലിന്യ പരിപാലന പദ്ധതി: തൃപ്തി അറിയിച്ച് ലോകബാങ്ക്

ഖരമാലിന്യ പരിപാലന രംഗത്തെ കേരളത്തിൻറെ ഇടപെടലുകളിൽ ലോകബാങ്ക് സംഘം സംതൃപ്തി അറിയിച്ചു. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പുമായി ലോകബാങ്ക് സംഘം ചർച്ച നടത്തി. മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്ന് ലോകബാങ്ക് സംഘത്തെ അറിയിച്ചു. സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂർത്തിയാക്കും . മാലിന്യ സംസ്കരണത്തിൽ കേരളത്തിനുള്ള സഹായം തുടർന്നും ഉറപ്പാക്കുമെന്ന് ലോകബാങ്ക് സംഘം വ്യക്തമാക്കി.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സമയബന്ധിതമായി കൈവരിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്. നവീനവും ഫലപ്രദവുമായ മാലിന്യ സംസ്കരണ മാർഗങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. നഗരവികസന പദ്ധതികളിൽ കേരള സർക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധത സംഘം അറിയിച്ചു.

ദക്ഷിണേഷ്യയിലെ തന്നെ ലോകബാങ്കിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിലൊന്നാണ് കേരളത്തിലേത്. നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 കോടി ഡോളർ (2300കോടി രൂപ) ചിലവഴിച്ച് 87 മുൻസിപ്പാലിറ്റികളിലും 6 കോർപറേഷനുകളിലും ആറ് വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ‍ 10.5 കോടി ഡോളർ വീതം ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ടറൽ ഇൻവെസ്റ്റ്മെൻറ് ബാങ്കും നൽകും. ബാക്കി സംസ്ഥാന സർക്കാരിൻറെ വിഹിതമാണ്. ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, ക്ലീൻ കേരളാ കമ്പനി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2027 ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്