ചരിത്രം കുറിച്ച് കേരളം
കേരളം ഒരിക്കൽക്കൂടി ചരിത്രം രചിക്കുകയാണ്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെടുത്ത് പരിശോധിച്ചാലും സമ്പൂർണമായി ഡിജിറ്റൽ സാക്ഷരത നേടിയ മറ്റൊരു പ്രദേശമില്ല.
കേരളം അതിന്റെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങൾക്കൊണ്ട് എന്നും ഇന്ത്യക്ക് മാതൃകയാണ്. 1991-ൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയപ്പോൾ, 2011-ലെ സെൻസസ് പ്രകാരം 93.91% സാക്ഷരതാ നിരക്കുമായി അത് വീണ്ടും ദേശീയ ശ്രദ്ധ നേടി. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ, സാക്ഷരത എന്നത് കേവലം എഴുത്തും വായനയും മാത്രമല്ല, ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കഴിവ് കൂടിയായി മാറി. സർക്കാർ സേവനങ്ങൾ, പ്രത്യേകിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കിയ കെ സ്മാർട്ട് ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ച്, ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കേരള സർക്കാർ ഡിജി-കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.
ഡിജി പുല്ലംപാറയിൽ നിന്ന് ഡിജി കേരളത്തിലേക്ക്
കോവിഡ് കാലത്ത് 2021 ൽ പുല്ലംപാറയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. മികവാർന്ന പ്രവർത്തനങ്ങളിലൂടെ 2022 സെപ്റ്റംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറി. ഡിജി പുല്ലമ്പാറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 വാര്‍ഡുകളിലായി 3300 പേര്‍ക്ക് പരിശീലനം നല്‍കി എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരര്‍ ആക്കി. ഡിജി പുല്ലംപാറയുടെ പ്രഖ്യാപന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം ഡിജി പുല്ലമ്പാറ പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് ഡിജി കേരളം പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ 11 ജില്ലകളിലായി 27 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആയി മാറാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇങ്ങനെ 1,20,826 പൌരന്മാര്‍ക്ക് (പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ) ഡിജിറ്റല്‍ സാക്ഷരത നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഇതിന് തുടർച്ചയായി ഡിജി കേരളം പദ്ധതിക്ക് തുടക്കംകുറിച്ചത്.
ഡിജി കേരളം പദ്ധതി- ലക്ഷ്യം, മാനദണ്ഡം, മൊഡ്യൂൾ
വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി പരിഷ്കരണങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. ദേശീയ തലത്തിൽ നാഷണൽ ഡിജിറ്റൽ ലിറ്ററസി മിഷന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി പരിമിതവും 14 മുതൽ 60 വയസുവരെയുള്ളവർക്കുമാണ്. ഒരു കുടുംബത്തിലെ ഒരാൾക്ക് ഈ സാക്ഷരത ലഭിച്ചാൽ ആ കുടുംബത്തെയാകെ കമ്പ്യൂട്ടർ സാക്ഷരരായി പ്രഖ്യാപിക്കുന്ന നിലയിലാണ് നിബന്ധന. അന്തർദേശീയ തലത്തിൽ യുനസ്കോ ഉൾപ്പെടെയുള്ള ഏജൻസികൾ നിർവചിച്ച ഡിജിറ്റൽ പഠന മാനദണ്ഡങ്ങളോട് ചേർന്നുനിൽക്കുന്നതാണ് കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതാ മൊഡ്യൂൾ. കേരളം 14 വയസിന് മുകളിലേക്കുള്ള എല്ലാവർക്കും, കുടുംബത്തിലെ ഒരാൾക്ക് മാത്രമല്ല എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ സാക്ഷരതാ പരിശീലനം ഉറപ്പാക്കി. 14 മുതൽ 65 വയസുവരെയുള്ളവർക്ക് മൂല്യനിർണയം നടത്തിയാൽ മതിയെന്നായിരുന്നു ഡിജി കേരളം പദ്ധതിയിലെ ഔദ്യോഗിക തീരുമാനമെങ്കിലും, മുഴുവൻ പഠിതാക്കളും മൂല്യനിർണയം പൂർത്തിയാക്കി വിജയിച്ചവരായി മാറി. കേവലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് ഉപരിയായി, സ്മാർട്ട് ഫോണും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളുമുൾപ്പെടെ പരിശീലിച്ചാണ് കേരളത്തിലെ ഓരോ പഠിതാവും ഡിജിറ്റൽ സാക്ഷരത നേടിയത്. സാങ്കേതിക സർവകലാശാലയുടെയും കിലയുടെയും നേതൃത്വത്തിൽ പുല്ലംപാറയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രൂപകൽപ്പന ചെയ്ത മൂന്ന് മൊഡ്യൂളുകളിലായി 15 പ്രവർത്തനങ്ങളാണ് പരിശീലിപ്പിച്ചത്. സ്മാർട്ട് ഫോൺ ഓണാക്കാനും ഓഫാക്കാനും തുടങ്ങി, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് ഉപയോഗിക്കാനും മെസേജ് അയയ്ക്കാനും, യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും കാണാനും ഗ്യാസ് ബുക്ക് ചെയ്യാനും കരണ്ട് ബിൽ അടയ്ക്കാനും വരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്ന ഒരു പ്രവർത്തനമായിരുന്നു പതിനഞ്ചാമത്തേത്. ഈ രീതിയിൽ വിദഗ്ധർ രൂപകൽപ്പന ചെയ്ത മൊഡ്യൂളാണ് പരിശീലിപ്പിച്ചത്. 15ൽ 6 പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാലാണ് സാക്ഷരത നേടി എന്ന നിർണയത്തിലേക്ക് എത്തുന്നത്.
സർവേ, പരിശീലനം, പഠനം
83 ലക്ഷത്തിൽപ്പരം (83,45,879) കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ് 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്. ഇവരിൽ 21,87,966 (99.98%) പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ 90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പേരും, 76നും 90നും ഇടയിൽ പ്രായമുള്ള 1,35,668 പേരും ഉൾപ്പെടുന്നു. പഠിതാക്കളിൽ 8.05 ലക്ഷം പേർ പുരുഷന്മാരും, 13.81 ലക്ഷം പേർ സ്ത്രീകളുമാണ്. 1644 ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ളവരും ഡിജിറ്റൽ സാക്ഷരതാ പരിശീലനം പൂർത്തിയാക്കി.
2,57,048 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേയും പരിശീലനവും നടത്തിയത്. കോളജ്, പ്ലസ് ടു വിദ്യാർഥികൾ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, കുടുംബശ്രീപ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്‌മാർ, എസ്.സി.-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കള്‍, തദ്ദേശ സ്വയം ഭരണ വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ എന്നിവരാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്. ഇവർക്ക് വിപുലമായ പരിശീലനവും ഒരുക്കിനൽകി. പഠന പ്രവർത്തനവും മൂല്യനിർണയവുമെല്ലാം മൊബൈൽ ആപ്പിന്റെ സഹായത്തോടെ പൂർണമായും ഡിജിറ്റലായാണ് പൂർത്തിയാക്കിയത്. തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കൂട്ടമായും, വീടുകളിലെത്തി ഓരോരുത്തർക്കും വളണ്ടിയർമാർ പരിശീലനം നൽകി. വീടുകളിലെത്തി കുട്ടികളെയും കൌമാരക്കാരെയും വളണ്ടിയർമാർ ചുമതലപ്പെടുത്തുകയും, വീടുകളിലെ മുതിർന്ന ഗങ്ങളെ മക്കളും കൊച്ചുമക്കളും ഇങ്ങനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മൂല്യനിർണയം, സൂപ്പർചെക്ക്
പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണയ പ്രക്രിയയ്ക്ക് വിധേയരാക്കി. മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടര്‍മൂല്യനിർണയവും ഉറപ്പാക്കി. ഓരോ ഘട്ടത്തിലും വ്യത്യസ്തരായ വളണ്ടിയർമാരെ ചുമതലപ്പെടുത്തിയാണ് ഈ പ്രക്രീയ പൂർത്തിയാക്കിയത്. സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി നൽകിയിട്ടുണ്ട്. വളണ്ടിയർമാരുടെ ഫോണിൽ നിന്നാണ് പരിശീലനം നൽകിയത്.
ഓരോ ഘട്ടത്തിലും ‘ഡിജി കേരളം’പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തില്‍ 5% പഠിതാക്കളെ സൂപ്പര്‍ ചെക്ക് പ്രക്രിയ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. സംസ്ഥാനതലത്തിൽ 1% പഠിതാക്കളെ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് സൂപ്പർചെക്ക് നടത്തി. ഡിജി കേരളം’ പദ്ധതിയുടെ തേർഡ് പാർട്ടി മൂല്യ നിർണ്ണയം ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേന നടത്തി. 2% പഠിതാക്കളെയാണ് സൂപ്പർചെക്കിന് വിധേയമാക്കിയത്. ഇതിനായി ഒരു വെബ് പോർട്ടലും, മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. ശേഷം ജില്ലാ കളക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് പ്രക്രീയ പൂർത്തിയാക്കിയത്. പൂർണമായും ഓൺലൈനിലുള്ള മൂല്യനിർണയവും തുടർന്ന് നാല് ഘട്ടത്തിലുള്ള സൂപ്പർചെക്ക് പ്രക്രീയയും പൂർത്തിയാക്കിയാണ്, പദ്ധതി പൂർത്തീകരണത്തിലേക്ക് കടന്നത്.
ഈ പ്രവർത്തനങ്ങൾക്കെല്ലാം ശേഷമാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനത്തിലേക്ക് നാം കടക്കുന്നത്.
ഇടമലക്കുടിയിലെ പ്രവർത്തനം, പരിമിതികളെ മറികടന്ന് മുന്നോട്ട്
13 വാർഡുകളിലായി 26 കുടികൾ ഉള്ള പൂർണമായും സംരക്ഷിത വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഒരു കുടിയിൽ നിന്നും മറ്റൊരു കുടിയിലേക്ക് എത്തിച്ചേരുന്നതിന് രണ്ട് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ദൂരമുണ്ട്. പല കുടികളിലും വൈദ്യുതിയോ മറ്റ് നെറ്റ് വർക്ക് സംവിധാനങ്ങളോ എത്തിയിട്ടില്ലാത്ത ഇവിടെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷരത പ്രേരക്മാരോ സജീവമായ കുടുംബശ്രീ സംവിധാനമോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പഞ്ചായത്തിലെ ജീവനക്കാരുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തില്‍ സർവ്വേയും ഇവാല്യുവേഷനും പൂര്‍ത്തിയാക്കി. ഇടമലക്കുടിയിൽ എല്ലാ ഭാഗത്തും നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ നെറ്റ് കിട്ടുന്ന ചുരുക്കം ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നൽകിയത്. ഇതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ്മാരെയും ഉപയോഗപ്പെടുത്തിയിരുന്നു. നെറ്റ് വർക്ക് തീരെ ലഭ്യമല്ലാതിരുന്ന കുടികളിൽ ഓഫ് ലൈനായും കുടി നിവാസികൾക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള വീഡിയോകൾ കാണിച്ചുമാണ് ഡിജി കേരളം പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പഞ്ചായത്തിൽ പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടായെങ്കിലും ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് 1106 പഠിതാക്കളെയും കണ്ടെത്തി ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നൽകുന്നതിനും പദ്ധതി പൂർത്തീകരിക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ഡിജി കേരളം പദ്ധതി അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ആദിവാസി മേഖലകളിലും മികച്ച വിജയം നേടിയത്, ശാസ്ത്രീയവും സാമൂഹിക പങ്കാളിത്തത്തിലൂന്നിയതുമായ സമീപനങ്ങളിലൂടെയാണ്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും പോലുള്ള പ്രത്യേക വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, പദ്ധതി തദ്ദേശീയമായ സാമൂഹിക ഘടനകളെയും പ്രാദേശിക ജനപ്രതിനിധികളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഇതിലൂടെ, പദ്ധതിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. “ഡിജി കൂട്ടങ്ങൾ” രൂപീകരിച്ചും, സാമൂഹ്യ പഠന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചും, ഇന്റർനെറ്റും ഉപകരണങ്ങളും ലഭ്യമാക്കിയും ആദ്യഘട്ട പരിശീലനത്തിനും തുടർപഠനത്തിനും നിരന്തരമായ പിന്തുണ നൽകിയത് പദ്ധതിയുടെ വിജയത്തിൽ നിർണായക ഘടകമായി. ഈ ഉൾക്കൊള്ളുന്നതും സഹവർത്തിത്തത്തോടെയുള്ളതുമായ സമീപനം ആദിവാസി സമൂഹങ്ങൾക്ക് ഡിജിറ്റൽ കഴിവുകൾ നൽകുക മാത്രമല്ല, പുതിയൊരു ശാക്തീകരണബോധം വളർത്തുകയും ചെയ്തു. അതുവഴി, അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, കേരളത്തിലെ എല്ലാ പൗരന്മാരെയും ഈ ഡിജിറ്റൽ മുന്നേറ്റത്തിൽ ഭാഗമാക്കാൻ ഡിജി കേരളം പദ്ധതിക്ക് കഴിഞ്ഞു.
ഡിജി കേരളം – കണക്കുകൾ
• സർവേ ചെയ്ത കുടുംബങ്ങൾ: 83,45,879
• ആകെ കണ്ടെത്തിയ പഠിതാക്കൾ: 21,88,398
o (സ്ത്രീകൾ – 13,81,166, പുരുഷന്മാർ – 8,05,588, ട്രാൻസ്‌ജെൻഡർ – 1,644)
• 14-നും 65-നും ഇടയിൽ പ്രായമുള്ള പഠിതാക്കൾ: 16,62,765
• ആകെ പരിശീലനം ലഭിച്ചവർ: 21,87,966
• മൂല്യനിർണ്ണയത്തിൽ വിജയിച്ച് സാക്ഷ്യപത്രം നേടിയവർ: 21,87,667
• വിജയ നിരക്ക്: 99.98%